
നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ; സുപ്രീം കോടതിയിൽ വിശദവാദം ജൂലൈ 14ന്
ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിൽ അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ഹർജി സംബന്ധിച്ച വിവരം അറ്റോർണി ജനറൽ മുഖേന കേന്ദ്ര സർക്കാരിനെ അറിയിക്കാനും ഇതിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും കോടതി നിർദേശിച്ചു.
ജസ്റ്റിസുമാരായ സുധാംശു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ജൂലൈ 14ന് കേസിൽ വിശദമായ വാദം കേൾക്കുക. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ജൂലൈ 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നിമിഷപ്രിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായ ഇടപെടൽ വേണം. കേന്ദ്ര സർക്കാരിന്‍റെ കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഇതിനായി സുപ്രീം കോടതി നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. നയതന്ത്ര തലത്തിൽ ഇടപെടൽ സർക്കാർ ശക്തമാക്കിയാൽ വധശിക്ഷ തടയാനാകുമെന്നാണ് ഹർജിക്കാർ വാദിച്ചത്.
അതേസമയം, വധശിക്ഷ ഒഴിവാക്കാൻ യമൻ പൗരന്‍റെ കുടുംബവുമായി ചർച്ചകൾക്കുള്ള ശ്രമം തുടരുകയാണ്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബം ദയാധനം സ്വീകരിക്കുന്നതിൽ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് വിവരം.