
വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അനാഥരായ കുട്ടികളുടെ കണക്കെടുക്കാൻ സംസ്ഥാനങ്ങളോട് സുപ്രീംകോടതി
file image
ന്യൂഡൽഹി: വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അനാഥരായ കുട്ടികളുടെ കണക്കെടുക്കാൻ നിർദേശിച്ച് സുപ്രീംകോടതി. 2009 ലെ സൗജന്യനും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം നിലനിൽക്കെ വിദ്യാഭ്യാസം ലഭിക്കാത്ത അനാഥരായ കുട്ടികളുടെ വിവരങ്ങൾ എല്ലാ സംസ്ഥാനങ്ങളും സർവേ ചെയ്യണമെന്നാണ് സുപ്രീം കോടതി ബുധനാഴ്ച നിർദേശിച്ചത്.
2027ലെ സെൻസസിൽ അത്തരം കുട്ടികളുടെ ഡാറ്റ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിചരണവും സംരക്ഷണവും ലഭിക്കാത്ത അനാഥരായ കുട്ടികളെക്കുറിച്ച് ആശങ്ക ഉന്നയിച്ച ഒരു ഹർജി സുപ്രീകോടതിയുടെ പരിഗണനയിലെത്തിയതോടെയാണ് കോടതിയുടെ നിർദേശം. അനാഥരുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ അപര്യാപ്തമാണെന്നും അവ പരിഗണിക്കേണ്ടതുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു.
സർവേയും ഡാറ്റാ ശേഖരണവും നടക്കുന്നതിനൊപ്പം തന്നെ അർഹരായ കുട്ടികൾക്ക് അടുത്ത സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരേസമയം ശ്രമിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. നിർദേശങ്ങൾ പാലിക്കാൻ അധികാരികൾക്ക് ബെഞ്ച് നാല് ആഴ്ച സമയം അനുവദിച്ചു.