

തെരുവ് നായ നിയന്ത്രണം: നിർദേശങ്ങൾ ലംഘിക്കുന്നു
file image
ന്യൂഡൽഹി: തെരുവ് നായകളെ നിയന്ത്രിക്കാൻ നൽകിയ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ചവരുത്തുന്നതിനെതിരേ സുപ്രീം കോടതി. നടപടിയെടുക്കാതെ സംസ്ഥാനങ്ങൾ ആകാശക്കോട്ട കെട്ടുകയാണെന്നും കഥപറയുന്നതിൽ അഭിരമിക്കുകയാണെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേഹ്ത, എൻ.വി. അഞ്ജാരിയ എന്നിവരുൾപ്പെട്ട ബെഞ്ച് കുറ്റപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങൾ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് അമിക്കസ് ക്യൂരി മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ വിശദീകരിച്ചപ്പോഴായിരുന്നു കോടതിയുടെ വിമർശനം. ചില സംസ്ഥാനങ്ങൾ കോടതി നിർദേശ പ്രകാരം ചില തുടക്കങ്ങളിട്ടെങ്കിലും ഏറെ ദൂരം മുന്നേറാനുണ്ടെന്ന് അമിക്കസ് ക്യൂരി ചൂണ്ടിക്കാട്ടി.
ബിഹാറിൽ 34 എബിസി കേന്ദ്രങ്ങളുണ്ട്. 20648 നായ്ക്കളെ വന്ധ്യംകരിച്ചെന്ന് സംസ്ഥാന സർക്കാർ പറയുന്നു. എന്നാൽ, ഒരു ദിവസം എത്ര നായ്ക്കളെ വന്ധ്യംകരിക്കാനാകുമെന്നും ആകെ എത്ര ദിനം വേണ്ടിവരുമെന്നും നിശ്ചയമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.