ന്യൂഡൽഹി: ഹിമാചലിലെ കോൺഗ്രസ് വിമത എംഎൽഎമാർക്ക് തിരിച്ചടി. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. നിയമസഭാ നടപടികളിൽ പങ്കെടുക്കാനോ വോട്ടു ചെയ്യാനോ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഹിമാചൽ കോൺഗ്രസിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനുമാണ് ആറ് എംഎൽഎമാരെ അയോഗ്യരാക്കിയത്. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയിൽ സുപ്രീംകോടതി ഹിമാചൽ സർക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നൽകാനും നിർദേശിച്ചിട്ടുണ്ട്. മെയ് ആറിന് ശേഷം വീണ്ടും ഹർജി പരിഗണിക്കും.