

ഉള്ളിയിലെ നെഗറ്റീവ് എനർജിയെക്കുറിച്ച് പഠനം നടത്തണമെന്ന് ഹർജി; ഇനി ഈ വഴി വരരുതെന്ന് സുപ്രീം കോടതി
Onion - Representative image
ന്യൂഡൽഹി: ഉള്ളിയിൽ നെഗറ്റീവ് എനർജി ഉണ്ടെന്നും അതിനെക്കുറിച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ സച്ചിൻ ഗുപ്ത സമർപ്പിച്ച 5 പൊതു താത്പര്യ ഹർജികളാണ് സുപ്രീം കോടതി തള്ളിയത്.
നിസാരവും അടിസ്ഥാന രഹിതവുമായ ഹർജികളാണ് കോടതി നിരീക്ഷിച്ചു. നിങ്ങൾ ഈ ഹർജികളെല്ലാം അർധരാത്രിയിലാണോ തയാറാക്കുന്നതെന്ന് ചോദിച്ച കോടതി, വിലപ്പെട്ട സമയം മെനക്കെടുത്തരുതെന്നും അഭിഭാഷകനോട് പറഞ്ഞു.
പരാമ്പരാഗതമായ ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കുന്ന ജൈന സമൂഹത്തിന്‍റെ ഭക്ഷണരീതികളെ പരാമർശിച്ചുകൊണ്ടായിരുന്നു ഹർജി. എന്നാൽ ഇതിനെ രൂക്ഷമായി വിമർശിച്ച കോടതി ജൈമ സമുദായത്തിന്‍റെ വികാരങ്ങളെ എന്തിനാണ് വ്രണപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ചോദിച്ചു.
എന്നാൽ ഈ വിഷയം കൂടുതൽ ആശങ്കാജനകമാണെന്നാണ് ഹർജിക്കാരന്‍റെ വാദം. ഭക്ഷണത്തിൽ ഉള്ളി ഉപയോഗിച്ചതിന്‍റെ പേരിൽ ഗുജറാത്തിൽ വിവാഹ മോചനം നടന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബെഞ്ച് ഭാവിയിൽ സമാനമായ ഹർജിയിൽ ഫയൽ ചെയ്യരുതെന്നും അഭിഭാഷകനോട് നിർദേശിച്ചു.