ന്യൂഡൽഹി: വിവാഹ മോചിതയായ മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. മതേതര നിയമങ്ങളേക്കാൾ വലുതല്ല മത നിയമങ്ങളെന്നും കോടതി വ്യക്തമാക്കി. ജീവനാംശം നൽകാൻ ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയത് തെലങ്കാന സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കോടതി നിരീക്ഷണം.
1986 ലെ മുസ്ലീം വിവാഹ മോചന നയമപ്രകാരം മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം നൽകേണ്ട ആവശ്യമില്ല. ഈ നിയമം ചൂണ്ടിക്കാട്ടയാണ് തെലങ്കാന സ്വദേശി മുഹമ്മദ് അബ്ദുൾ സമദ് ഹർജി സമർപ്പിച്ചത്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭര്‍ത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ മുസ്ലീം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്ലീം യുവതികള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നും രണ്ടംഗ ബെഞ്ച് വിലയിരുത്തി.
2017 ലെ മുസ്ലിം നിയമപ്രകാരം ദമ്പതികൾ വിവാഹ മോചനം തേടിയിരുന്നു. തുടർന്നാണ് പ്രശ്‌നം ഉടലെടുത്തത്. 20000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി 20000 രൂപയെന്നത് 10,000 രൂപയായി കുറച്ചു നൽകി. എന്നാൽ വിവാഹ മോചിതയായ മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.