പ്രയാഗ്‌രാജ്: മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിൽ കോടതി നിരീക്ഷണത്തില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് 2023 ഡിസംബര്‍ 14 ലെ ഉത്തരവ് സ്റ്റേ ചെയ്തത്. സര്‍വേയ്ക്കെതിരെ മുസ്ലീം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിധി.
ഹിന്ദു പക്ഷം നല്‍കിയ അപേക്ഷയില്‍ വ്യക്തതയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രസ്തുത കേസില്‍ ഹൈക്കോടതിയില്‍ വാദം തുടരുമെന്നും എന്നാല്‍ സര്‍വേ നടത്താന്‍ കോടതി കമ്മീഷണറെ നിയമിക്കുന്നതിനുള്ള ഉത്തരവിന് ഇടക്കാല സ്‌റ്റേ ഉണ്ടാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകള്‍) നിയമം, 1991ല്‍ മതപരമായ സ്ഥലങ്ങളുടെ സ്വഭാവം മാറ്റുന്നത് തടയുന്ന നിയമപ്രകാരം സര്‍വേ നടത്താനുള്ള ഹര്‍ജി തള്ളണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. എന്നാൽ ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം മസ്ജിദിന് താഴെയാണെന്നും മസ്ജിദ് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകളുണ്ടെന്നുമാണ് ഹിന്ദു വിഭാഗം സുപ്രീം കോടതിയെ അറിയിച്ചത്.