

സാൽബോണി ഭൂമി കൈയേറ്റക്കേസിൽ അഭിഷേക് ബാനർജിയുടെ പിഎയ്‌ക്ക് ആശ്വാസം; അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു
സുപ്രീം കോടതി - file image
കോൽക്കത്ത: സാൽബോണി ഭൂമി കൈയേറ്റ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് സുമിത് റോയിയുടെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത്, ജസ്റ്റിസ് ജോയ്മല‍്യ ബാഗ്ചി, വി മോഹ്ന എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. എന്നാൽ അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു.
സാൽബോണി പൊലീസ് അന്വേഷിച്ച കേസിൽ നേരത്തെ സുമിത് റോയിയുടെ ജാമ‍്യാപേക്ഷ കോൽക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിശ്വാസ വഞ്ചന, വ‍്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മുതിർന്ന അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണനാണ് സുമിത് റോയിക്കു വേണ്ടി ഹാജരായത്.
പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമാണ് സുമിത് റോയിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. എന്നാൽ സുമിത് റോയിയെ കസ്റ്റഡിയിൽ ചോദ‍്യം ചെയ്യണമെന്നും വർഷങ്ങൾക്ക് മുൻപാണ് ഇയാൾ കുറ്റകൃത‍്യം ചെയ്തതെങ്കിലും മുൻ സർക്കാരുകൾ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹർജിയെ എതിർത്തുകൊണ്ട് പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മെഹ്ത പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾ മുൻ മുഖ‍്യമന്ത്രി മമതാ ബാനർജി ഇടപെട്ട് തടഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. സാൽബോണിയിലെ സർക്കാർ ഭൂമി വ‍്യാജ രേഖകളും സ്വാധീനവും ഉപയോഗിച്ച് അനധികൃതമായി കൈയേറിയെന്നും അത് മറ്റു വ‍്യക്തികളിലേക്ക് തട്ടിപ്പിലൂടെ കൈമാറിയെന്നാണ് കേസ്.