ന്യൂഡൽഹി: ദി കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിച്ചു കൊണ്ടുള്ള പശ്ചിമ ബംഗാൾ സർക്കാരിന്‍റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി ചിത്രം പ്രദർശിപ്പിക്കാതിരിക്കാൻ തിയറ്ററുകൾ തീരുമാനിക്കുകയാണെങ്കിൽ പ്രേക്ഷകർക്ക് വേണ്ടത്ര സുരക്ഷ ഉറപ്പു വരുത്തണമെന്ന് തമിഴ്നാട് സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ചിത്രത്തിൽ 32,000 ഹിന്ദു, ക്രിസ്ത്യൻ സ്ത്രീകൾ ഇസ്ലാം മതം സ്വീകരിച്ചുവെന്ന പ്രസ്താവനയെ മുൻ നിർത്തി ഒരു ഡിസ്ക്ലെയ്മർ കൂട്ടിച്ചേർക്കണമെന്നും സിനിമയുടെ അണിയറപ്രവർത്തകരോട് കോടതി നിർദേശിച്ചിട്ടുണ്ട്. സ്ത്രീകളെ മതം മാറ്റിയതുമായി ബന്ധപ്പെട്ട് ആധികാര രേഖകൾ ഇല്ലെന്നും സിനിമ ഫിക്ഷൻ ആണെന്നും കാണിച്ചു കൊണ്ടുള്ള ഡിസ്ക്ലെയമറാണ് നൽകേണ്ടത്.
മേയ് 20 വൈകിട്ട് 5 മണിയോടെ ഇക്കാര്യം കൂട്ടിച്ചേർക്കണം. പശ്ചിമ ബംഗാൾ സർക്കാർ ചിത്രം നിരോധിച്ചതിനെതിരേ സിനിമയുടെ നിർമാതാവാണ് സുപ്രീം കോടതിയെ സമീപിച്ചത്.