അനിൽ അംബാനിക്ക് തിരിച്ചടി; 3700 കോടിയുടെ വീട് ഇഡി കണ്ടുകെട്ടി

താല്‍ക്കാലിക നടപടിയാണ് ഇഡി സ്വീകരിച്ചിട്ടുള്ളത്
Setback for Anil Ambani

അനിൽ അംബാനിക്ക് തിരിച്ചടി

Updated on

മുംബൈ: അനില്‍ അംബാനിയുടെ മുംബൈയിലെ വസതി ഇഡി കണ്ടുകെട്ടി. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നടന്നതായി ആരോപിക്കുന്ന ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക നടപടിയാണ് ഇഡി സ്വീകരിച്ചിട്ടുള്ളത്. മുംബൈയിലെ പാലി ഹില്‍ പരിസരത്തെ അബോഡ് എന്ന വീടുകൾ ഉള്‍പ്പെടെയാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. 66 മീറ്റര്‍ ഉയരവും 17 നിലകളുമുള്ളതാണ് ഈ കെട്ടിടം. 3,716 കോടി രൂപയാണ് ഈ കെട്ടിടത്തിന്‍റെ വിലയായി കണക്കാക്കിയിരിക്കുന്നത്. അനില്‍ അംബാനിക്കും അദ്ദേഹത്തിന്‍റെ ഗ്രൂപ്പ് കമ്പനികള്‍ക്കുമെതിരേ ഇതുവരെ 15,000 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.

അനില്‍ അംബാനിയുടെ അഭിഭാഷകനായ മുകുള്‍ റോഹ്താഗി രാജ്യം വിടില്ലെന്നും അന്വേഷണത്തിന് തടസ്സമുണ്ടാക്കില്ലെന്നും ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇഡിയും സിബിഐയും അന്വേഷണം നടത്തുന്നതില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്ന് സൂപ്രീംകോടതി നിരീക്ഷിച്ചു.

കേസിന്‍റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും കോടതി സിബിഐക്കും ഇഡിക്കും നിര്‍ദ്ദേശം നല്‍കി. സ്വത്ത് കണ്ടുകെട്ടിയതിന് പുറമെ ചോദ്യം ചെയ്യലിനായി അനില്‍ അംബാനിയെ ഇഡി വിളിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അംബാനിയെ കേസില്‍ ഇഡി ചോദ്യം ചെയ്യുന്നത്. 2025 ഓഗസ്റ്റിലാണ് ആദ്യമായി മൊഴി നല്‍കിയത്.ആര്‍കോമും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളും 2010 നും 2012 നും ഇടയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകളില്‍ നിന്ന് 40,000 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. ഈ ഫണ്ട് വകമാറ്റിയതിനാണ് കേസ്.

logo
Metro Vaartha
www.metrovaartha.com