
ന്യൂഡൽഹി: മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയയുടെ മുൻകൂർ ജാമ്യത്തിനെതിരായ ഹർജി സുപ്രിംകോടതി തള്ളി. നിലമ്പൂര്‍ പൊലീസെടുത്ത കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണു സുപ്രിംകോടതിയുടെ ഉത്തരവ്.
വിവാദ വാർത്തയുടെ ഉറവിടം കണ്ടെത്താനായി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഇതിനായി ഹൈക്കോടതി നല്‍കിയ മൂന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിൻ്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. കൂടാതെ മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നല്‍കിയ പരാമര്‍ശം കേസിൻ്റെ വിചാരണയെ ബാധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയക്കെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തത്. ഓഗസ്റ്റിൽ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.