

ശരദ് പവാർ
മുംബൈ: കാൻസറിനെ അതിജീവിച്ച എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ (85) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യം മോശമായതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും അതിനാൽ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ലെന്ന് ശരദ് പവാർ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
ശരദ് പവാറിന്‍റെ അനന്തരവൻ കൂടിയായ അജിത് പവാറിന്‍റെ മരണത്തെത്തുടർന്നാണ് ബാരാമതിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറാണ് മത്സരിക്കുന്നത്. 1967 മുതൽ ബാരാമതിയിൽ വോട്ട് ചെയ്യുന്നത് താൻ മുടക്കിയിട്ടില്ല എന്നാണ് ശരദ് പവാർ പറയുന്നത്. ഇത്തവണയും വോട്ട് ചെയ്യാൻ പോകാനുള്ള തീരുമാനത്തിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ യാത്ര ചെയ്യാൻ പാടില്ലെന്ന ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹം ബാരാമതി യാത്ര ഒഴിവാക്കിയത്. അജിത് പവാറിനോടുള്ള ആദരസൂചകമായി സുനേത്രയ്ക്കെതിരേ എൻസിപി ശരദ് വിഭാഗം സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. സുനേത്രയ്ക്ക് എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
കാൻസറിനെ അതിജീവിച്ച പവാർ നെഞ്ചിലെ അണുബാധയെയും നിർജലീകരണത്തെയും തുടർന്നു കഴിഞ്ഞ 3 മാസത്തിനിടെ 2 തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇൗ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വീൽചെയറിൽ ഇരുന്നാണു സത്യപ്രതിജ്ഞ ചെയ്തത്.