

കൊല്ലപ്പെട്ടവർ
ബെംഗളൂരു: കർണാടകയിലെ കാവേരി വന‍്യജീവി സങ്കേതത്തിനുള്ളിൽ വെടിവയ്പ്പുണ്ടായതിനെത്തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. ഹാനൂർ താലൂക്കിലെ തോമിയാർപാളയം സ്വദേശികളാണ് മരണപ്പെട്ടത്. മൃതദേഹം മൈസൂരുവിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. വന‍്യമൃഗങ്ങളെ വേട്ടയാടാൻ എത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം തള്ളി പ്രതിഷേധവുമായി എത്തുകയും ഇത് സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു. ചാമരാജനഗർ ജില്ലയിലെ ഹാനൂരിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
നാട്ടുകാരും മരണപ്പെട്ടവരുടെ ബന്ധുക്കളും ചേർന്ന് വനംവകുപ്പ് ഓഫിസ് ആക്രമിച്ച് തകർത്തു. വൻ ആൾക്കൂട്ടമാണ് ഓഫിസിനു പുറത്ത് തടിച്ചുകൂടിയത്. ഇതേത്തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ടവർ വന‍്യജീവികളെ വേട്ടയാടുകയും മാംസം വേർതിരിക്കുകയും ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥർ പറയുന്നത്.
ആയുധങ്ങൾ താഴെവച്ച് കീഴടങ്ങണമെന്ന് ആവശ‍്യപ്പെട്ടിട്ടും ഇതിന് സമ്മതിക്കാതെ വനംവകുപ്പ് ഉദ‍്യോഗസ്ഥർക്കെതിരേ വെടിയുതിർക്കുകയായിരുന്നുവെന്നും ഇതിനു പിന്നാലെ നടത്തിയ വെടിവയ്പ്പിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.