
ന്യൂഡൽഹി: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന കുടുംബത്തിന്‍റെ ഹർജി വിശദവാദം കേൾക്കാനായി സുപ്രീംകോടതി മാറ്റി. കേസിൽ കേരള പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് വിടേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്.
എന്നാൽ കേരള പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അതിനാൽ സിബിഐക്ക് അന്വേഷണ ചുമതല നൽകണമെന്നും ഷുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. തുടർന്നാണ് കേസിൽ വിശദവാദം കേൾക്കേണ്ടതുണ്ടെന്ന് കാട്ടി കോടതി കേസ് മാറ്റിയത്.
ഷുഹൈബിന്‍റെ മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നേരത്തെ ഹർജി ഫയൽ ചെയ്തത്. കേസിന്‍റെ എല്ലാ വശങ്ങളും കണക്കിലെടുത്താണ് അന്വേഷണം സിംഗിൾ ബെഞ്ച് സിബിഐയ്ക്ക് കൈമാറിയതെന്നും എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കിയത് തെറ്റാണെന്നും ഹർജിയിൽ പറയുന്നു.