ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതിലുള്ള മാർഗങ്ങൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി രൂപീകരിച്ച സമിതി രാഷ്‌ട്രീയ കക്ഷികളുടെയും നിയമ കമ്മിഷന്‍റെയും നിലപാട് തേടും. ശനിയാഴ്ച ചേർന്ന സമിതിയുടെ ആദ്യ യോഗത്തിലാണു തീരുമാനം.
അംഗീകൃത രാഷ്‌ട്രീയ കക്ഷികൾ, വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള പാർട്ടികൾ, ലോക്സഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികൾ, സംസ്ഥാന പാർട്ടികൾ എന്നിവയുടെ പ്രതിനിധികളോടാണ നിലപാട് കേടുക. ഇതു കൂടാതെ നിയമ കമ്മിഷന്‍റെ അഭിപ്രായവും തേടും.
രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, മുൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ.കെ. സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുൻ മുഖ്യ വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവർ നേരിട്ടും പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ വെർച്വലായും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പങ്കെടുത്തില്ല. കമ്മിറ്റിയിലെ അംഗത്വം നേരത്തേ തന്നെ അദ്ദേഹം നിരസിച്ചിരുന്നു.