

എസ്ഐആർ: ബംഗാളിൽ നിന്ന് അനധികൃത കുടിയേറ്റക്കാർ മടങ്ങുന്നു
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പു കമ്മിഷൻ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) തുടങ്ങിയതോടെ അനധികൃത കുടിയേറ്റക്കാർ വൻതോതിൽ ബംഗ്ലാദേശിലേക്കു മടങ്ങുന്നു. നോർത്ത് 24 പർഗാനാസ്, മുർഷിദാബാദ്, മാൾഡ ജില്ലകളിൽ വേലികെട്ടി തിരിക്കാത്ത അതിർത്തി പ്രദേശങ്ങളിലൂടെ ദിവസവും നൂറുകണക്കിനാളുകളാണു മടങ്ങുന്നതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ. രണ്ടു വർഷത്തെ കണക്കെടുത്താൽ എസ്ഐആർ ആരംഭിച്ചശേഷം മടങ്ങുന്നവരുടെ എണ്ണം വർധിച്ചെന്നും അധികൃതർ.
മുൻപ് തിരിച്ചുപോകുന്നവരുടെ എണ്ണം രണ്ടക്കത്തിലെത്തുന്നത് അത്യപൂർവമായിരുന്നു. ഇന്ന് ദിവസവും മടങ്ങുന്നവരുടെ എണ്ണം മൂന്നക്കം കടക്കുന്നുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ചെറിയ ബാഗുകളും അത്യാവശ്യ സാമഗ്രികളുമായി മടങ്ങുന്നവരുടെ നീണ്ട നിര രൂപപ്പെടുന്നുണ്ട് നോർത്ത് 24 പർഗാനാസിലെ അതിർത്തി ചെക് പോസ്റ്റിൽ. ഇവരിൽ പലരും തൊഴിൽ തേടി വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയതാണെന്ന് സമ്മതിക്കുന്നുണ്ടെന്ന് ചെക് പോസ്റ്റിലെ ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോരുത്തരെയും ബയൊമെട്രിക് പരിശോധനയ്ക്കും വിശദമായ ചോദ്യം ചെയ്യലിനും വിധേയരാക്കേണ്ടിവരുന്നത് ഇരുഭാഗത്തെയും സൈനികർക്കും പൊലീസിനും വലിയ സമ്മർമുണ്ടാക്കുന്നുവെന്നും അധികൃതർ.