ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച മസ്‌ജിദും മദ്രസയും പൊളിച്ചുനീക്കിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ മരണം ആറായി. ഏഴു പേർക്കു പരുക്കേറ്റു. 100 പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്ക്. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്. ഹൽദ്വാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥർക്കു നേരേ കല്ലെറിഞ്ഞതോടെയാണു സംഘർഷമുണ്ടായത്. ഇതിനിടെ ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന് നേരെയും കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ട്രാന്‍സ്‌ഫോമറിന് നാട്ടുകാര്‍ തീയിട്ടു.
സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ മേഖലയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്‌കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ സംസ്ഥാന എഡിജി എപി അന്‍ഷുമാന്‍ നിര്‍ദേശം നല്‍കി.
സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മുഴുവന്‍ സ്‌കൂളുകളും കോളെജുകളും അടച്ചുപൂട്ടാൻ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നും നൈനിറ്റാൾ ജില്ല ഭരണകൂടം പറഞ്ഞു