ശ്രീനഗർ: തെക്കൻ കാശ്മീരിലെ കുൽഗാം ജില്ലയിൽ സൈനികനെ കാണാതായി. ജമ്മി കാശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്‍റിലെ സൈനികൻ ജാവേദ് അഹമ്മദിനെ (25) ആണ് കാണാതായത്. ഈദിന്‍റെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു ജാവേദ്.
ശനിയാഴ്ച വൈകിട്ട് ആറരയോടെ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി പോയ ജാവേദ് നേരം വൈകിട്ടും വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർക്കറ്റിനു സമീപത്തുനിന്ന് കാർ കണ്ടെത്തി. കാറിൽ രക്തക്കറയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കാശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുരക്ഷാ സേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജാവേദിനെ ഭീകർ തട്ടിക്കൊണ്ടു പോയതായാണ് കുടുംബം സംശയിക്കുന്നത്. ജാവേദിനെ വിട്ടയക്കണമെന്ന് അഭ്യർഥിച്ച് കുടുംബാംഗങ്ങൾ വിഡിയോ പുറത്തുവിട്ടു.