
ന്യൂഡൽഹി: പാർലമെന്‍റിൽ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങിയെന്ന ആരോപണം ഉയരാൻ കാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര.
പാർലമെന്‍ററി ലോഗിനിൽ മഹുവയുടെ ഐഡിയിൽനിന്ന് വ്യവസായി ദർശൻ ഹിരാനന്ദനിയാണ് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തതെന്നാണ് ആരോപണം. അദാനി ഗ്രൂപ്പിനെതിരേ ചോദ്യം ചോദിക്കാൻ ഹിരാനന്ദനിയിൽ നിന്നു പണം വാങ്ങി എന്നാണ് ബിജെപി ഇതിനെ വ്യാഖ്യാനിച്ചത്.
എന്നാൽ, ഇത് ഹിരാനന്ദനിക്കു വേണ്ടി ചോദിച്ച ചോദ്യങ്ങളല്ലെന്നും, തന്‍റേതു തന്നെയായിരുന്നു എന്നും മഹുവ പറയുന്നു. ഹിരാനന്ദനിയുമായുണ്ടായിരുന്ന വ്യക്തിബന്ധം തകർന്നതാണ് ഇങ്ങനെയൊരു ആരോപണം ഉയരാൻ കാരണമായതെന്നും അവർ വാദിച്ചു.
എല്ലാം എംപിമാരും സ്വന്തം നിലയ്ക്കല്ല ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നും, മറ്റുള്ളവരുടെ സഹായം ഇതിനായി സ്വീകരിക്കാറുണ്ടെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. മഹുവയുടെ കാര്യത്തിൽ പണമിടപാട് നടന്നു എന്നു പറയുന്നതിൽ അടിസ്ഥാനമില്ലെന്നും വാദം.