
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെ അഞ്ച് ദിവസത്തേക്കാണ് സമ്മേളനം. ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര പ്രഹ്ളാദ് ജോഷി പറഞ്ഞു. എന്നാൽ, സമ്മേളനത്തിന്‍റെ അജൻഡയൊന്നും വ്യക്തമാക്കിയിട്ടില്ല.
മണിപ്പൂർ കലാപത്തിൽ കഴിഞ്ഞ സമ്മേളനം മുങ്ങിപ്പോയതിനാലാണ് സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നതെന്നാണ് വിലയിരുത്തൽ. മാത്രമല്ല, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഇതുവരെ സമ്മേളനം നടത്തിയിട്ടുമില്ല.
ഈ പശ്ചാത്തലത്തിൽ പതിനേഴാമത് ലോക്സഭയുടെ പതിമൂന്നാം സമ്മേളനം പുതിയ മന്ദിരത്തിൽ നടത്താനാണ് തീരുമാനം. ജി20 സമ്മേളനം കഴിയുന്നതിന് പിന്നാലെയാണ് സമ്മേളനം വിളിച്ചു ചേർക്കുന്നത്.
അതേസമയം, പാചക വാതക വില കുറച്ചതിനു പിന്നാലെ, പൊതു തെരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള സാധ്യതകൾ സംബന്ധിച്ച് അഭ്യൂഹങ്ങൾ സജീവമാണ്. ഇതിനിടെയാണ് പ്രതിപക്ഷത്തെ ആകാംക്ഷയിലാക്കിക്കൊണ്ട് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.