
അമിത് ഷാ, എം.കെ. സ്റ്റാലിൻ
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേയുളള തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി സംസാരിക്കാത്ത ആളുകളിൽ ഭാഷ അടിച്ചേൽപ്പിക്കുകയാണെന്നായിരുന്നു സ്റ്റാലിന്‍റെ ആരോപണം. എന്നാൽ ഇതിനെതിരേ പരിഹാസ മറുപടിയായിരുന്നു അമിത് ഷായുടെ ഭാഗത്തു നിന്നുണ്ടായത്.
തമിഴ്‌നാട് സംസ്ഥാനത്തിന് മാത്രമായി മെഡിക്കല്‍-എന്‍ജിനീയറിങ് കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് സ്റ്റാലിന് അമിത് ഷാ മറുപടി നൽകിയത്. റിക്രൂട്ട്‌മെന്‍റ് നടപടികളില്‍ പ്രദേശിക ഭാഷ ഉള്‍പ്പെടുത്തിയ തീരുമാനം സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് റിക്രൂട്ട്‌മെന്‍റില്‍ ഇതുവരെ മാതൃഭാഷയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യുവാക്കള്‍ അവരുടെ ഭാഷയില്‍ ഇത്തരം പരീക്ഷകള്‍ എഴുതട്ടെയെന്ന് തീരുമാനിച്ചത്.
തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഈ പരീക്ഷകള്‍ എഴുതാനാകും. തമിഴ്‌നാട് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് തമിഴ്നാടിനായി തമിഴില്‍ ഒരു മെഡിക്കല്‍-എന്‍ജിനീയറിങ് കരിക്കുലം ആരംഭിക്കണമെന്നും അമിത് ഷാ പറഞ്ഞു.
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് പരീക്ഷ 13 പ്രാദേശിക ഭാഷകളില്‍ എഴുതുന്നതിനുള്ള അനുമതി 2023ലാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷയില്‍ മാത്രമായിരുന്ന ഈ പരീക്ഷ പ്രദേശിക ഭാഷകളിലും എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് മോദി സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഹിന്ദി നിര്‍ബന്ധമാക്കിയതിനെ വിമര്‍ശിച്ചുള്ള സ്റ്റാലിന്‍റെ പോസ്റ്റിനോട് പ്രതികരിച്ചാണ് അമിത് ഷായുടെ പരാമര്‍ശം. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്വന്തം സ്ഥാനം മറന്ന് തമിഴ്‌നാടിനെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് സ്റ്റാലിൻ ആരോപിച്ചത്.
ഒരിക്കലും ജയിക്കാന്‍ കഴിയാത്ത ഒരു പോരാട്ടം ആരംഭിച്ചതിന്‍റെ അനന്തരഫലങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.