
ജയേഷ് ബോഖ്രെ (12)
നാഗ്പൂർ: മഹാരാഷ്ട്ര നാഗ്പൂരിലെ അപ്പാർട്ട്മെന്‍റിലേക്ക് ഓടിക്കയറിയ തെരുവ് നായയെ കണ്ട് ഭയന്നോടിയ 12 വയസുകാരന് ദാരുണാന്ത്യം. ജയേഷ് ബോഖ്രെ (12) എന്ന കുട്ടിയാണ് മരിച്ചത്. നായയെ കണ്ട് ഓടവേ, ബാലൻസ് നഷ്ടപ്പെട്ട കുട്ടി ആറാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.
നാഗ്പൂരിലെ ദേവ് ഹൈറ്റ്‌സ് എന്ന 10 നില റെസിഡൻഷ്യൽ അപ്പാർട്ട്മെന്‍റിലാണ് സംഭവം. കെട്ടിടത്തിന് താഴെ മറ്റ് കൂട്ടുകാർക്കൊപ്പം കളിച്ച ശേഷം ഫ്ലാറ്റിലേക്ക് മടങ്ങുകയായിരുന്നു ഈ കുട്ടി. അപ്പാർട്ട്മെന്‍റിലെ അഞ്ചാം നിലയിലാണ് ജയേഷ് ബോഖ്രെയും കുടുംബവും താമസിച്ചിരുന്ന ഫ്ലാറ്റ്. എന്നാൽ ഫ്ലാറ്റിലേക്ക് പോകുന്നതിനിടെ ഒരു തെരുവു നായ കുട്ടിയുടെ പിന്നാലെ കൂടി. പേടിച്ചോടിയ കുട്ടിക്ക് വീടിനുള്ളിലേക്ക് കയറാനാവാതെ സെറ്റയർകേസ് വഴി മുകളിലേക്ക് ഓടിക്കയറി.
നായ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ പരിഭ്രാന്തനായ കുട്ടി ഓട്ടത്തിനിടെ നിയന്ത്രണം തെറ്റി ആറാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടനെ തൊട്ടുത്തുള്ള പാർഡിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്റ്റർമാർ അറിയിക്കുകയായിരുന്നു.
ഏകമകന്‍റെ മരണത്തിന്‍റെ ഞെട്ടലിലാണ് കുട്ടിയുടെ മാതാപിതാക്കളും പ്രദേശവാസികളും. പുതുതായി നിർമ്മിച്ച അപ്പാർട്ട്മെന്‍റായിരുന്നു ദേവ് ഹൈറ്റ്സ് (Dev Heights). മുകളിലത്തെ നിലകൾ ഇപ്പോഴും നിർമ്മാണത്തിലാണ്. എന്നിരുന്നാലും പണി കഴിഞ്ഞ ഇടങ്ങളിൽ ആളുകൾ താമസം തുടങ്ങിയിരുന്നതായാണ് റിപ്പോർട്ട്.