വാരാണസി: ഒരു പാക്കറ്റ് ചിപ്സ് വാങ്ങിയാൽ കടയുടമ 50 രൂപ അധികമായി വാങ്ങും. ചിപ്സ് കഴിച്ചശേഷം കാലിയായ പാക്കറ്റ് തിരികെ കടയുടമയ്ക്കു നൽകിയാൽ നേരത്തേ വാങ്ങിയ 50 രൂപ തിരികെ ലഭിക്കും. ക്ഷേത്രനഗരമായ വാരാണസിയെ പ്ലാസ്റ്റിക് രഹിതമാക്കാൻ നഗരസഭാ അധികൃതരുടെ പുതിയ മാർഗമാണിത്.
പ്ലാസ്റ്റിക് പാക്കറ്റുകൾ മാത്രമല്ല, കുപ്പിവെള്ളം വാങ്ങിയാലും നിങ്ങൾ കരുതൽ നിക്ഷേപമായി 50 രൂപ നൽകേണ്ടി വരും. കാലിപാക്കറ്റോ ബോട്ടിലോ തിരികെ നൽകുമ്പോൾ 50 രൂപ തിരികെക്കൊടുത്തില്ലെങ്കിൽ കടക്കാരനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും നഗരസഭ.
ഗംഗാതീരത്ത് ദശാശ്വമേധ മേഖലയിലെ മുഴുവൻ കടയുടമകൾക്കും നഗരസഭ ഇതുസംബന്ധിച്ച് രേഖാമൂലം നിർദേശം നൽകി. പുരാതനനഗരത്തിലും ഗംഗാതീരത്തും സഞ്ചാരികളും തീർഥാടകരും അലക്ഷ്യമായി ഉപേക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കൾ കുന്നുകൂടുന്ന പശ്ചാത്തലത്തിലാണ് നഗരസഭയുടെ ഇടപെടൽ.
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയുടെ എംപിയായതോടെ കാശിയുടെ പുനരുജ്ജീവനത്തിനു നിരവധി പദ്ധതികൾ തുടങ്ങിയിരുന്നു. ഇതിൽ പ്രധാനമായിരുന്നു ശുചിത്വ പദ്ധതി. 2014 ഒക്റ്റോബർ രണ്ടിന് അസി ഘട്ടിൽ സ്വയം തൂമ്പയെടുത്ത് മാലിന്യം നീക്കി പ്രധാനമന്ത്രി തന്നെ ശുചിത്വ പ്രചാരണത്തിനു തുടക്കമിട്ടു.
ഗംഗയും തീരവും പ്ലാസ്റ്റിക് രഹിതമാക്കുക എന്നതാണു പ്രധാന ലക്ഷ്യമെന്നു വാരാണസി മുനിസിപ്പൽ കമ്മിഷണർ ഷിപു ഗിരി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വെള്ളവും അന്തരീക്ഷവും മണ്ണും മലിനമാക്കുന്നുണ്ടെന്നും ഷിപു ഗിരി.