
ലാഹോറിലെ ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തി.
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് തിരിച്ചുപോകാത്ത പാക്കിസ്ഥാന്‍ വംശജര്‍ പിടിക്കപ്പെട്ടാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികള്‍. മൂന്നു വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും അടയ്‌ക്കേണ്ടി വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
2025ലെ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്ലിന്‍റെ സെക്ഷന്‍ 23 പ്രകാരം, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുകയോ, വിസ വ്യവസ്ഥകള്‍ ലംഘിക്കുകയോ, ഇന്ത്യയിലെ നിയന്ത്രിത പ്രദേശങ്ങളില്‍ പ്രവേശിക്കുകയോ ചെയ്യുന്ന വിദേശ പൗരന്മാര്‍ക്ക് 3 വര്‍ഷം വരെ തടവോ, പരമാവധി 3 ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും.
പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാനികളും ഏപ്രില്‍ 27നകം രാജ്യം വിടണമെന്നാണ് അറിയിച്ചിരുന്നത്.
ഇന്ത്യയില്‍ മെഡിക്കല്‍ വിസയിലുള്ളവര്‍ക്ക് ഏപ്രില്‍ 29 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 509 പാകിസ്ഥാന്‍ പൗരന്മാര്‍ ഇന്ത്യ വിട്ടെന്നാണ് റിപ്പോര്‍ട്ട്.