വിദ്യാര്‍ഥി നാഗ്പൂരില്‍, പരീക്ഷാകേന്ദ്രം അബുദാബിയിൽ; 'നീറ്റി'ൽ വീണ്ടും പിഴവുകളുമായി എന്‍ടിഎ

ഏജന്‍സിയുടെ സാങ്കേതികതകരാറിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പരീക്ഷാകേന്ദ്രം മാറിയത്
Admit card with error

പിഴവ് ഉണ്ടായ അഡ്മിറ്റ് കാര്‍ഡ്

Updated on

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം റദ്ദാക്കിയ നീറ്റ് പരീക്ഷ ഞായറാഴ്ച വീണ്ടും നടക്കാനിരിക്കെ പിഴവുകള്‍ ആവര്‍ത്തിച്ച് പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). മഹാരാഷ്ട്രയിലെ നാഗ്പൂരില്‍നിന്ന് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ഥിക്ക് പരീക്ഷകേന്ദ്രമായി അനുവദിച്ചത് യുഎയിലെ അബുദാബി. ഏജന്‍സിയുടെ സാങ്കേതികതകരാറിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പരീക്ഷാകേന്ദ്രം മാറിയത്.

നാഗ്പൂരില്‍നിന്നുള്ള അബ്ദുള്ള മുഹമ്മദ് താലിബ് എന്നി വിദ്യാര്‍ഥിക്കാണ് ഈ ദുരനുഭവം. ജൂണ്‍ 21നാണ് പുനഃപരീക്ഷ. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് പരീക്ഷാകേന്ദ്രം മാറിയ വിവരം വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അബുദാബിയിലുള്ള ഒരു ഇന്ത്യന്‍ സ്‌കൂളാണ് പരീക്ഷാകേന്ദ്രമായി അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്.

സംഭവം ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ എന്‍ടിഎ അധികൃതര്‍ ഇടപെട്ടിട്ടുണ്ട്. സാങ്കേതിക തകരാര്‍ കാരണമാണ് ഇത്തരമൊരു പിഴവ് സംഭവിച്ചതെന്ന് വ്യക്തമാക്കിയ അധികൃതര്‍ ശരിയായ പരീക്ഷാകേന്ദ്രം രേഖപ്പെടുത്തി പുതിയ അഡ്മിറ്റ് ഇന്ന് വൈകിട്ട് തന്നെ നല്‍കാമെന്ന് വിദ്യാര്‍ഥിയെ അറിയിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com