

നരേന്ദ്ര മോദി
ന‍്യൂഡൽഹി: രാജ‍്യതലസ്ഥാനത്ത് വിദ‍്യാർഥികൾ നടത്തിവരുന്ന സമരം മോദി സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത‍്യയിലെ വിദ‍്യാർഥി പ്രക്ഷോഭത്തെ നേപ്പാളിലെയും ബംഗ്ലാദേശിലെയും ജെൻസി പ്രക്ഷോഭങ്ങളുമായി താരതമ‍്യം ചെയ്തുകൊണ്ടാണ് അന്തർദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ‍്യത്തെ യുവാക്കൾ ഉയർത്തുന്ന ആവശ‍്യങ്ങൾ കേന്ദ്ര സർക്കാരിന് വലിയ വെല്ലുവിളി ഉയർത്തുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സിഎൻഎൻ, ബിബിസി, അൽജസീറ, റോയിറ്റേഴ്സ് തുടങ്ങിയ മാധ‍്യമങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ ഇത്തരത്തിൽ വലിയ പ്രതിഷേധം നടക്കുമ്പോൾ പ്രധാനമന്ത്രിക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കുന്നത് എങ്ങനെയെന്നാണ് പ്രമുഖ മാധ‍്യമമായ ന‍്യൂയോർക്ക് ടൈംസ് ചോദിച്ചു.
ശക്തൻ എന്ന മോദിയുടെ പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങിയേക്കാമെന്നും ന‍്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 2021ൽ ഉണ്ടായ കർഷക സമരത്തിന് ശേഷം രാജ‍്യത്തുണ്ടായ വലിയ പ്രതിഷേധമാണിതെന്ന് ബ്ലൂംബെർഗും പറഞ്ഞു. കേന്ദ്രത്തോടും ബിജെപിയോടുമുള്ള ശക്തമായ പ്രതിഷേധമാണിതെന്ന് ദി ഗാർഡിയനും വാർത്ത നൽകിയിരുന്നു.