
ബജ്‌റംഗ്‌ദൾ നേതാവിന്‍റെ കൊലപാതകം: മംഗളൂരുവിൽ മേയ് 6 വരെ നിരോധനാജ്ഞ
മംഗളൂരു: ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെത്തുടർന്ന് സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്നതും ക്രമസമാധാനം തകരാനുള്ള സാധ്യതയും കണക്കിലെടുത്ത്, മംഗളൂരുവിൽ മേയ് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേയ് 2 രാവിലെ 6:00 മണി മുതൽ മെയ് 6ന് രാവിലെ 6:00 മണി വരെ ഉത്തരവ് പ്രാബല്യലുണ്ടാകുമെന്ന് മംഗളൂരു പൊലീസ് കമ്മിഷണർ അനുപം അഗർവാൾ വ്യക്തമാക്കി.
സംഘർഷങ്ങൾ കണക്കിലെടുത്ത്, ജില്ലയിലുടനീളം സുരക്ഷ കർശനമാക്കി. ചെക്ക് പോസ്റ്റുകളും എക്സിറ്റ് പോയിന്‍റുകളിൽ പൊലീസിനെ വിന്യസിക്കുകയും പട്രോളിങ് വർധിപ്പിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് കമ്മിഷണർ മുന്നറിയിപ്പ് നൽകി.
കൊലപാതകത്തിനു പിന്നാലെ മംഗളുരുവിൽ വിഎച്പി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. ഇതിനു പിന്നാലെയാണ് ഇപ്പോൾ 144 പ്രഖ്യാപിച്ചത്. നഗരത്തിൽ പൊലീസ് വിന്യാസവും വർധിപ്പിച്ചു.
സുഹാസ് ഷെട്ടിയുടെ കൊലപാതക കേസ് അന്വേഷിക്കാൻ നാലംഗ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. കൊലയാളികൾ ഉടൻ പിടിയിലാകുമെന്നും ഇവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും മന്ത്രി.
വ്യാഴാഴ്ച മംഗളൂരു ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് രാത്രി 8:30 ഓടെ ഒരു സംഘം അജ്ഞാതർ സുഹാസ് ഷെട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുഹാസിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടി. മംഗളുരു പൊലീസിന്‍റെ ഗൂണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് കൊല്ലപ്പെടുന്നത്.