

"കടിക്കാൻ വരുന്ന പട്ടിക്ക് കൗൺസിലിങ് കൊടുക്കാൻ പറ്റുമോ?'' സുപ്രീം കോടതി
ന്യൂഡൽഹി: തെരുവുനായ ശല്യത്തിൽ വിമർശനവുമായി സുപ്രീം കോടതി. ഒരു നായക്ക് കടിക്കണമെന്ന് തോന്നുമ്പോൾ അതിന്‍റെ മനസ് വായിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. നായകളെ പിടിച്ച് കൂട്ടിലാക്കാതെ കൗൺസിലിങ് നൽകാം. ആരെയും കടിക്കരുതെന്ന് പറഞ്ഞു മനസിലാക്കാം. അതാണോ വേണ്ടതെന്നും സുപ്രീം കോടതി ചോദിച്ചു.
ചികിത്സയെക്കാൾ പ്രതിരോധമാണ് നല്ലതെന്നും സുപ്രീം കോടതി പറഞ്ഞു. ആളുകളെ കടിക്കുന്നത് കൂടാതെ റോഡുകളിൽ നായ്ക്കളുണ്ടാക്കുന്ന അപകടങ്ങളിലും ഭീഷണികളും വലുതാണെന്നും കോടതി നിരീക്ഷിച്ചു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മാലിന്യ നിക്ഷേപവും ചേരികളും വ്യാപകമായതിനാൽ തെരുവ് നായ്ക്കളെ നീക്കം ചെയ്യുന്നത് നിലവിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. നഗര ആവാസവ്യവസ്ഥയിൽ നായ്ക്കൾക്ക് ഒരു പങ്കുണ്ടെന്നും അവയെ പെട്ടെന്ന് നീക്കം ചെയ്യുന്നത് അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സുപ്രീം കോടതി വിമർശനം നടത്തിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥാപന മേഖലകളിൽ നായ കടിയേറ്റ സംഭവങ്ങളുടെ "ഭയാനകമായ വർധനവ്" ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി, കഴിഞ്ഞ വർഷം നവംബർ 7 ന്, വന്ധ്യംകരണത്തിനും വാക്സിനേഷനും ശേഷം തെരുവ് നായകളെ നിയുക്ത ഷെൽട്ടറുകളിലേക്ക് ഉടൻ മാറ്റാൻ ഉത്തരവിട്ടിരുന്നു. അങ്ങനെ പിടിക്കുന്ന തെരുവ് നായ്ക്കളെ പഴയ സ്ഥലത്തേക്ക് തിരികെ വിടരുതെന്നും മൂന്ന് ജഡ്ജിമാരുടെ പ്രത്യേക ബെഞ്ച് പറഞ്ഞിരുന്നു. സംസ്ഥാന പാതകളിൽ നിന്നും ദേശീയ പാതകളിൽ നിന്നും എക്സ്പ്രസ് വേകളിൽ നിന്നും എല്ലാ കന്നുകാലികളെയും മറ്റ് തെരുവ് മൃഗങ്ങളെയും നീക്കം ചെയ്യുന്നത് ഉറപ്പാക്കാൻ ബെഞ്ച് അധികാരികളോട് നിർദേശിക്കുകയും ചെയ്തിരുന്നു.