
ന‍്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ‍്യപ്പെട്ട് നൽകിയ ഹർജികൾ തള്ളി. വി.സി. അജികുമാർ, അജീഷ് ഗോപി, ഡോ. പി.എസ്. മഹേന്ദ്രകുമാർ എന്നിങ്ങനെ മൂന്നു പേർ നൽകിയ ഹർജികളാണ് സുപ്രീം കോടതി തള്ളിയത്.
അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീം കോടതി വ‍്യക്തമാക്കി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹൈക്കോടതി നിർദേശിച്ചിരുന്ന നിയന്ത്രണങ്ങൾ പാലിക്കണമെന്നും അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.