
"ആരും നിയമത്തിന് അതീതരല്ല"; നടൻ ദർശന്‍റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി: രേണുകാ സ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.
ദർശൻ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. ജാമ്യം അനുവദിച്ചതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ജാമ്യം അനുവദിക്കുന്നത് വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസ് മഹാദേവൻ വ്യക്തമാക്കി.
എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല എന്ന സന്ദേശമാണ് വിധിയിലൂടെ വ്യക്തമാകുന്നതെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു. ഹൈക്കോടതി ജാമ്യം അനുവദിച്ച തീരുമാനം നീതിന്യായ അധികാരത്തിന്‍റെ ദുരുപയോഗമാണെന്നും ജസ്റ്റിസ് മഹാദേവന്‍ വ്യക്തമാക്കി.
ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ദർശൻ മര്‍ദിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയത്തിന് സമീപം പാലത്തിന് താഴെ ഉപേക്ഷിച്ചു എന്നാണ് കേസ്. ദര്‍ശന് അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട രേണുകാസ്വാമി.