
ന്യൂഡൽഹി: റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സർക്കാർ നിർദേശം തള്ളിയ പിഎസ്സിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാന സർക്കാരിന്‍റെ നിർദേശം തള്ളാൻ പിഎസിസിക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയ പിഎസ്സിയുടെ സ്വയം ഭരണ അധികാരം ഉപഭോക്താക്കളെ തെരഞ്ഞെടുക്കാൻ മാത്രമാണെന്നും ഒഴിവുകളുടെ എണ്ണം നിർണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും ഉൾപ്പടെയുള്ള അധികാരം തൊഴിൽദാതാവായ സംസ്ഥാന സർക്കാരിന്‍റേതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സർക്കാർ നിർദേശം പിഎസ്സി തള്ളുകയായിരുന്നു. ഇതിനെതിരായ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീംകോടതി വിമർനം. ഒഴിവുകൾ വിജ്ഞാപനം ചെയ്യുന്നതും, ജോലിയുടെ ഭരണപരമായ ആവശ്യത്തിന് അനുസരിച്ച് മാനദണ്ഡത്തിന് അനുസരിച്ച് തെരഞ്ഞെടുക്കുന്നതുമാണ് പിഎസ്സിയുടെ ചുമതലയെന്നും കോടതി ചൂണ്ടിക്കാട്ടി.
സർക്കാരിന്‍റെ ആവശ്യങ്ങളിൽ പിഎസ്സി കടന്നു കയറുന്നത് ശരിയല്ല. കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടെന്ന് മനസിലാക്കി റാങ്ക് പട്ടിക വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചാൽ അത് അംഗീകരിക്കാൻ പിഎസ്സി ബാധ്യസ്ഥരാണ്. ആ നിർദേശം നിരാകരിക്കുന്നത് അധികാര പരിധി കടക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി ഉത്തരവിൽ വിശദീകരിക്കുന്നു.