പവൻ ഖേരയ്ക്ക് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ലഗേജ് പരിശോധിക്കണമെന്നും കേസുള്ളതിനാൽ ഖേരയെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നുമായിരുന്നു ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചത്
പവൻ ഖേരയ്ക്ക് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നരേന്ദ്ര മോദിയെ വിമർശിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പവൻ ഖേരക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇന്ന് ഉച്ചയോടെയാണ് ഡൽഹി വിമാനത്താവളത്തിൽ പവൻ ഖേര അറസ്റ്റിലായത്. ചൊവ്വാഴ്ച്ചവരെയാണ് ഖേരയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്.പവൻ ഖേരയ്ക്ക് ഡൽഹി ദ്വാരക കോടതി ജാമ്യം നൽകി വിട്ടയക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കേസുകളുടെ എഫ്ഐആർ യോജിപ്പിക്കണമെന്നും സംസ്ഥാനങ്ങങൾക്ക് നോട്ടീസു നൽകിയിട്ടുണ്ട്.

പ്ലീനറി സമ്മേളനത്തിന് പോവുന്നതിനായി ഡൽഹി വിമാനത്താവളത്തിലെത്തിയതായിരുന്നു പവൻ ഖേരയും മറ്റ് കോൺഗ്രസ് നേതാക്കളും.എന്നാൽ ലഗേജ് പരിശോധിക്കണമെന്നും കേസുള്ളതിനാൽ ഖേരയെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നുമായിരുന്നു ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചത്. തുടർന്നാണ് ഡൽഹി പൊലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നത്.

പവൻ ഖേരയുടെ അറസ്റ്റ് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സിംഗ്‌വി സുപ്രീം കോടതിയിൽ ഉന്നയിച്ചു. ശിവസേന കേസിലെ വാദത്തിനിടെയാണ് വിഷയം ഉന്നയിച്ചത്. തുടർന്ന് സുപ്രീം കോടതി പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പവൻ ഖേരയ്‌ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനിയുമായി ബന്ധപ്പെട്ടുള്ള വാർത്ത സമ്മേളനത്തിൽ നരേന്ദ്ര ദാമോദർദാസ് മോദി എന്നതിനു പകരം നരേന്ദ്ര ഗൗതം ദാസ് മോദി എന്നാണ് പറഞ്ഞത്. അടുത്തിരുന്ന ആളോട് പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് ഖേര ചോദിച്ചു. ദാമോദർദാസ് ആണെന്ന് മറുപടി കിട്ടി. തുടർന്ന് പേരിൽ ദാമോദർദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്‍റേതാണെന്നാണ് ഖേര പറഞ്ഞത്. പരാമർശം തികച്ചും ആക്ഷേപകരമാണെന്നു ചൂണ്ടിക്കാട്ടി ലക്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com