

രാജസ്ഥാൻ ഹൈക്കോടതി
ജയ്‌പുർ: രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയെ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ‍്യപ്പെട്ട് ജസ്റ്റിസ് സന്ദീപ് മേത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര‍്യകാന്തിനെ സമീപിച്ചു.
അടുത്ത മാസം വിരമിക്കാനിരിക്കെ കേസ് ലിസ്റ്റിങ്ങിൽ സഞ്ജീവ് ശർമ ഇടപെടൽ നടത്തിയെന്നും ഭരണപരമായ അധികാരങ്ങൾ ദുരുപയോഗം ചെയ്തെന്നുമാണ് സന്ദീപ് മേത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പറയുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 2,10,17 തീയതികളിലായാണ് കത്തുകൾ അയച്ചിട്ടുള്ളതെന്നാണ് പ്രമുഖ നിയമവാർത്താ പോർട്ടലായ ബാർ ആൻഡ് ബഞ്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനത്ത് നിന്നുള്ള ചീഫ് ജസ്റ്റിസിനെ ഉടനടി നിയമിക്കണമെന്നാണ് സന്ദീപ് മേത്തയുടെ ആവശ‍്യം.
2016 നവംബറിൽ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ സഞ്ജീവ് ശർമ 2022ൽ ബിഹാറിലെ പറ്റ്ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറുകയായിരുന്നു. പിന്നീടാണ് രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേൽക്കുന്നത്.