ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ട് എണ്ണുന്നതിനൊപ്പം വിവിപാറ്റ് ( വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ)സ്ലിപ്പുകളും എണ്ണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവിൽ എല്ലാ നിയോജകമണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കുന്ന 5 ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ മാത്രമാണ് എണ്ണുന്നത്. ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തെരഞ്ഞെടുപ്പു കമ്മിഷന് നോട്ടീസ് അയച്ചത്. ഒന്നിനു പുറകേ മറ്റൊന്ന് എന്ന ക്രമത്തിൽ വേണം വിവിപാറ്റ് എണ്ണാൻ എമന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍റെ മാർഗനിർദേശത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. നിലവിൽ 7 സെക്കൻഡ് സമയം മാത്രമാണ് വിവിപാറ്റ് സ്വിപ് വോട്ടർക്ക് കാണാൻ സാധിക്കുക. ഇവിഎമ്മിൽ വോട്ടു രേഖപ്പെടുത്തിയ ഉടൻ മെഷീന് ഉള്ളിൽ പ്രത്യക്ഷപ്പെടുന്ന സ്ലിപ്പ് ചില്ലിലൂടെ നോക്കി മാത്രമേ വോട്ടർക്ക് സ്ഥിരീകരിക്കാൻ സാധിക്കൂ.
അതിനു ശേഷം സ്ലിപ്പ് താഴെ പെട്ടിയിലേക്ക് വീഴും. അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 24 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകൾ വാങ്ങാനായി 5000 കോടി രൂപയോളമാണ് സർക്കാർ ചെലവഴിച്ചത്.
എന്നാൽ ഇതിൽ വെറും 20,000 എണ്ണത്തിലെ സ്ലിപ്പുകൾ മാത്രമേ എണ്ണുന്നുള്ളൂ. വിവിപാറ്റ് മെഷീനിലെയും വോട്ടിങ് മെഷീനിലെയും എണ്ണം തമ്മിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പ് നേരിട്ട് പെട്ടിയിൽ നിക്ഷേപിക്കാൻ സാധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.