

mohmmed shami, hasin jahan
കോൽക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്. തനിക്കും, മകൾക്കും ചെലവിനായി കോൽക്കത്ത ഹൈക്കോടതി അനുവദിച്ച തുക ഉയർത്തണമെന്ന ഷമിയുടെ മുൻ ഭാര്യ ഹസിന്‍ ജഹാന്‍ നൽകിയ ഹർജിയെ തുടർന്നായിരുന്നു നോട്ടീസ്.
ഷമിയെ കൂടാതെ പശ്ചിമ ബംഗാൾ സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതിവർഷം 4 ലക്ഷം രൂപ വീതം ഹസിന് നൽകാനാണ് കോൽക്കത്ത ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.
ഈ വിധിയെ ചോദ്യം ചെയ്താണ് ഹസിൻ സുപ്രീംകോടതിയ സമീപിച്ചിരിക്കുന്നത്. നാലാഴ്ചക്കകം മറുപടി നൽകാനാണ് ഷമിയോടും ബംഗാൾ സർക്കാരിനോടും സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് ഡിസംബറിൽ വീണ്ടും പരിഗണിക്കും. ഷമിക്ക് കോടിക്കണക്കിന് സ്വത്തുണ്ടെന്നും ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും ഹസിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ഷമിയുടെ സത്യവാങ്മൂലത്തിലും കോടികൾ സമ്പാദിക്കുന്നതായും, വിദേശയാത്ര നടത്തുന്നതായും ഉണ്ടെന്നും ഇവർ കോടതിയെ ധരിപ്പിച്ചു. നേരത്തെ ജീവനാംശമായി 7 ലക്ഷം രൂപ വേണമെന്ന ഹസിന്‍റെ ഹർജി കോടതി തളളിയിരുന്നു. എന്നാൽ ഹസിൻ നിയമപോരാട്ടം തുടരുകയായിരുന്നു. നീണ്ടവർഷത്തെ പ്രണയത്തിന് ശേഷം 2014 ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ ബന്ധത്തിൽ ഐറ എന്ന മകളുണ്ട്. ഷമിയുമായുളള വിവാഹബന്ധം വേർപ്പെടുത്തിയതോടെ അമ്മയ്ക്കൊപ്പമാണ് ഐറ താമസിക്കുന്നത്. ഹസിൻ ജഹാന്‍റെ രണ്ടാമത്തെ ഭർത്താവാണ് ഷമി. ആദ്യവിവാഹബന്ധത്തിൽ ഹസിന് മക്കളുണ്ട്.