
മഹാരാഷ്ട്ര: ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിൻഡെ പക്ഷത്തിന് അനുവദിച്ചുള്ള ഇലക്ഷൻ കമ്മീഷന്‍റെ ഉത്തരവിനു സ്റ്റേ നൽകാതെ സുപ്രീം കോടതി. അതേസമയം ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജിയിൽ ഷിൻഡെയ്ക്ക് നോട്ടിസയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി. എസ് നരസിംഹ, ജെ. ബി. പർദ്ദിവാല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്.
ബാങ്ക് അക്കൗണ്ടുകളും ഓഫീസുകളും ഷിൻഡെ വിഭാഗം ഏറ്റെടുക്കുന്നതു തടയണമെന്നും ഉദ്ധവ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും സുപ്രീം കോടതി തള്ളി. ഔദ്യോഗിക ശിവസേനയായി ഏക്നാഥ് ഷിൻഡെ വിഭാഗത്തെ അംഗീകരിച്ചു കൊണ്ട് ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ടതോടെയാണു ഉദ്ധവ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധുതയില്ലെന്നും ഇലക്ഷൻ കമ്മീഷൻ നിരീക്ഷിച്ചിരുന്നു.