ന്യൂഡല്‍ഹി: ആചാരപ്രകാരം ചടങ്ങുകളോടെയുള്ള വിവാഹങ്ങള്‍ക്കു മാത്രമേ ഹിന്ദു വിവാഹനിയമ പ്രകാരം സാധുതയുള്ളൂവെന്ന് സുപ്രീംകോടതി. രജിസ്‌ട്രേഷന്‍ നടത്തിയതുകൊണ്ട് മാത്രം വിവാഹത്തിന് സാധുത ലഭിക്കില്ലെന്നും ജഡ്ജിമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജി. മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകളോടെയാവണം വിവാഹം. ചടങ്ങുകളോടെ വിവാഹം നടന്നുവെന്നതിന്‍റെ തെളിവു മാത്രമാണ് രജിസ്‌ട്രേഷന്‍. അല്ലാതെ രജിസ്‌ട്രേഷന്‍ മാത്രം നടത്തിയതുകൊണ്ട് നിയമപരമാവില്ല. ചടങ്ങുകളോടെ വിവാഹം നടത്തിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ രജിസ്ട്രാര്‍ക്ക് ആവില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹം കച്ചവടമല്ലെന്നും രണ്ട് പേര്‍ ബന്ധം സ്ഥാപിക്കുന്ന പവിത്രമായ ചടങ്ങാണെന്നും കോടതി പറഞ്ഞു. വിസ നേടി മറ്റു രാജ്യങ്ങളിലേക്ക് പോവുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ പലരും ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്യാറുണ്ട്. മാറ്റിവച്ച ചടങ്ങ് പിന്നീട് നടന്നില്ലെങ്കിൽ കക്ഷികളുടെ സ്ഥിതി എന്താവും. ഇവരെ ഭാര്യയും ഭര്‍ത്താവുമായി കാണാനാവുമോ എന്നാണ് സുപ്രീംകോടതി ചോദിക്കുന്നത്. ചടങ്ങുകളില്ലാതെ രജിസ്‌ട്രേഷന്‍ മാത്രം നടത്തിയുള്ള വിവാഹങ്ങള്‍ അസാധുവെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് രണ്ട് പേര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി വിധി.