
"ഒരു ദാരുണ സംഭവം ഉണ്ടായിയെന്നത് എയർ ഇന്ത്യയെ കൂട്ടത്തോടെ ഒറ്റപ്പെടുത്താനുള്ള കാരണമല്ല''; സുപ്രീം കോടതി
ന്യൂഡൽഹി: എയർ ഇന്ത്യയിലെ സുരക്ഷാ മുൻ കരുതലുകൾ സംബന്ധിച്ച് സ്വകാര്യ ഓഡിറ്റ് നടത്തണമെന്ന പൊതു താത്പര്യ ഹർജി തള്ളി സുപ്രീം കോടതി. ഒരു അപകടമുണ്ടായി എന്നത് എയർ ഇന്ത്യയെ മുഴുവനായി വിമർശിക്കാനുള്ള കാരണമല്ലെന്ന് നിരീക്ഷിച്ച കോടതി പൊതു താത്പര്യ ഹർജിയെങ്കിൽ എയർ ഇന്ത്യയെ മാത്രമല്ല, എല്ലാ എയർ ലൈനെയും ഓഡിറ്റിന്‍റെ പരിധിയിൽ കൊണ്ടു വരേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഒരു ദാരുണമായ സംഭവം ഉണ്ടായി എന്നത് എയർ ഇന്ത്യയെ കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നതിനുള്ള ഒരു കാരണമല്ല. ഇതൊരു അവസരമായി എടുക്കരുത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെങ്കിൽ, ഒരു വിമാനക്കമ്പനിയിൽ മാത്രം പരിധി പരിമിതപ്പെടുത്താൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനായ അഭിഭാഷകൻ നരേന്ദ്ര കുമാർ ഗോസ്വാമിയോട് പറഞ്ഞു.
ജൂൺ 12 ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേർ മരിച്ചിരുന്നു. മരിച്ചവരിൽ 181 ഇന്ത്യക്കാരും 52 യുകെ പൗരന്മാരും ഉൾപ്പെടുന്നു. ഇതിനെ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യയുടെ സുരക്ഷ സംബന്ധിച്ച് സ്വകാര്യ ഓഡിറ്റ് നടത്തണമെന്ന ഹർജി സുപ്രീംകോടതിക്ക് മുന്നിലെത്തിയത്.