

സുപ്രീംകോടതി
ന്യൂഡൽഹി: എസ്ഐആർ നടപടികൾ പൂർത്തീകരിക്കുന്നതിൽ തടസം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. പശ്ചിമ ബംഗാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി നിർദേശം.
'എന്തെങ്കിലും ഉത്തരവുകളോ വിശദീകരണങ്ങളോ ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ നൽകും. എന്നാൽ എസ്‌ഐആർ പ്രക്രിയയ്ക്ക് യാതൊരു തടസ്സവും ഞങ്ങൾ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളും ഇത് മനസ്സിലാക്കണം'- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രതികരണം കേൾക്കുകയായിരുന്നു കോടതി.
ബംഗാൾ സർക്കാർ തങ്ങളുടെ ആവശ്യങ്ങളോട് പൂർണ്ണമായി സഹകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കമ്മിഷൻ ആരോപിച്ചു. എസ്‌ഐആർ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന തെരുവുകളിലെ അക്രമങ്ങൾ വരെയുള്ള നിരവധി പ്രശ്‌നങ്ങൾ വാദത്തിനിടെ ഉയർന്നുവന്നു. ഇതിനെ തുടർന്നാണ് ഒരു സംസ്ഥാനത്തും എസ്‌ഐആർ നടപടിക്രമങ്ങൾ തടയാൻ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. പശ്ചിമ ബംഗാളിലെ എസ്‌ഐആർ സമയംപരിധി ഒരാഴ്ച കൂടി നീട്ടുകയും ചെയ്തു. കേരളം ഉൾപ്പടെയുള്ള നിരവധി സംസ്ഥാനങ്ങളിലെ എസ്‌ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.