
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ പരാതി ലഭിച്ചില്ലെങ്കിലും സ്വമേധയാ കേസെടുക്കണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഇത്തരം പ്രസംഗങ്ങൾ രാജ്യത്തിന്‍റെ മതനിരപേക്ഷതയ്ക്ക് കോട്ടം വരുത്തുമെന്നു കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാർക്ക് രാഷ്ട്രീയമില്ല. ഇന്ത്യൻ ഭരണഘടനയാണ് ജഡ്ജിമാരുടെ ചിന്തയിലുള്ളത്. അതിനാൽ ഏതു പാർട്ടിക്കാരനായാലും ഇത്തരത്തിൽ പ്രസ്താവനകൾ നടത്തിയാൽ നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.
ഇതിനുമുമ്പ്, 2022ലാണ് വിദ്വേഷപ്രസംഗത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് പൊലീസിന് സുപ്രീംകോടതി നിർദേശം നൽകിയത്. ഈ ഉത്തരവാണ് ഇപ്പോൾ മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാക്കിയത്. കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയാൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.