
തിരുവനന്തപുരത്ത് അനധികൃതമായി പണിത കെട്ടിടത്തിനെതിരേ നടപടിയെടുക്കാൻ സുപ്രീം കോടതിയുടെ നിർദേശം
file image
ന്യൂഡൽഹി: തിരുവനന്തപുരത്ത് അനധികൃതമായി പണിത നാല് നില കെട്ടിടത്തിനെതിരേ നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശം. ബാഹ്യ ഇടപെടലുകളില്ലാതെ ബന്ധപ്പെട്ട അധികാരികൾ നടപടി എടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വഞ്ചിയൂർ വില്ലേജിലെ ജി. മോഹൻദാസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെയാണ് ഉത്തരവ്.
തിരുവനന്തപുരം കോർപറേഷനിലെ ചില ജീവനക്കാരുമായി ഗൂഢാലോചന നടത്തി ആവശ്യമായ അനുമതികൾ ഇല്ലാതെ പഴയ കെട്ടിടം പൊളിച്ച് പണിത നാലുനില വാണിജ്യ കെട്ടിടത്തിന് എതിരെ നടപടി എടുക്കാനാണ് സുപ്രീം കോടതി നിർദേശം. നേരത്തെ കെട്ടിടം പണിതതിനെതിരെ ബിജു രമേശ് നൽകിയ പരാതിയിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജി. മോഹൻദാസ് നൽകിയ പരാതി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിർദേശം. കുറ്റക്കാർക്കെതിരേ വിജിലൻസ് നടപടി തുടരാനും സുപ്രീം കോടതി നിർദേശിച്ചു. കനത്ത മഴയിൽ പഴയ കെട്ടിടം തകർന്നതിനാൽ പുതിയത് നിർമിച്ചുവെന്നാണ് മോഹൻ ദാസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് സുപ്രീം കോടതിയിൽ വാദിച്ചത്.
എന്നാൽ കോർപറേഷന്‍റെ അനുമതി ഇല്ലാതെയാണ് കെട്ടിടം പണിതതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശും സ്റ്റാന്‍റിങ് കോൺസൽ ഹർഷദ് വി. ഹമീദും വാദിച്ചു.