
ന്യൂഡൽഹി: പോഷ് ആക്ട് കർശനമായി നടപ്പാക്കത്തതിൽ അതൃപ്തിയുമായി സുപ്രീംകോടതി. നിയമം നിലവിൽ വന്ന് പത്തുവർഷമായിട്ടും തൊഴിലിടങ്ങളിൽ സ്തീകൾക്കെതിരായ ആക്രമം കൂടിവരുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി നിയമം കർശനമായി പാലിക്കാൻ നിർദേശിച്ചു. ജഡ്ജിമാരായ ഹിമാ കോഹ്‌ലി,ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
നിയമം കർശനമായി പാലിക്കണമെന്ന് കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. പൊതുമേഖല സ്ഥാപനങ്ങളിലടക്കം ആഭ്യന്തര പരാതി സമിതി രൂപീകരിക്കണം. സംസ്ഥാനത്ത് സർവ്വകലാശാല, കമ്മീഷൻ, സ്വകാര്യസ്ഥാപനങ്ങളിലടക്കം നിയമം നടപ്പിലാക്കണമെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, നിയമത്തിന്‍റെ വ്യവസ്ഥകൾ എല്ലാവരും അറിഞ്ഞിരിക്കണമെന്നും, അതിനായി അവബോധ പരിപാടികൾ സംഘടിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.