
സുപ്രീംകോടതി | ജഡ്ജി പ്രശാന്ത് കുമാർ
ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ജഡ്ജിയെ ക്രിമിനൽ അധികാരപരിധിയിൽ നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് തിരിച്ചു വിളിച്ച് സുപ്രീം കോടതി. ജഡ്ജി പ്രശാന്ത് കുമാറിനെ വിമർശിച്ചുള്ള നിരീക്ഷണങ്ങളാണ് സുപ്രീം കോടതി തിരിച്ചു വിളിച്ചത്. സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടാവുന്ന അപൂർവമായൊരു നീക്കമായിരുന്നു ഇത്.
ഒരു സിവിൽ തർക്കത്തിൽ ക്രിമിനൽ സ്വഭാവമുള്ള സമൻസ് തെറ്റായി ശരിവച്ചതിനെത്തുടർന്നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രശാന്ത് കുമാറിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും അധികാരപരിധിയിൽ നിന്ന് ക്രിമിനൽ വിഭാഗം എടുത്തു മാറ്റുകയും ചെയ്തത്. ജസ്റ്റിസ് ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 4 നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
എന്നാൽ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പർദിവാലയ്ക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് ഉത്തരവ് തിരിച്ച് വിളിച്ചത്.
പ്രശാന്ത് കുമാറിനെ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ അല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും ജുഡീഷ്യറിയുടെ അന്തസ് നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നിരീക്ഷണങ്ങൾ നടത്തിയതെന്നും ബെഞ്ച് വിശദീകരിച്ചു.