'ലൈംഗിക ബന്ധത്തിന്‍റെ തുടക്കം ഉഭയകക്ഷി സമ്മതത്തോടെ ആണെങ്കിലും പിന്നീട് അതു മാറാം'; ബലാത്സംഗക്കുറ്റം റദ്ദാക്കാതെ സുപ്രീംകോടതി

ബലാത്സംഗക്കേസ് റദ്ദാക്കാന്‍ കര്‍ണാടക ഹൈക്കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.
Supreme Court refused to quash rape case
Supreme Court refused to quash rape case
Updated on

ന്യൂഡല്‍ഹി: 2 വ്യക്തികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്‍റെ തുടക്കം ഉഭയകക്ഷി സമ്മതത്തോടെയാണെങ്കിലും എപ്പോഴും അത് തുടരണമെന്നില്ലെന്ന് സുപ്രീംകോടതി. പങ്കാളികളിലൊരാള്‍ ബന്ധം തുടരാന്‍ വിസമ്മതിക്കുമ്പോഴെല്ലാം അതിന്‍റെ സ്വഭാവം മാറാമെന്നും അതുകൊണ്ട് തന്നെ ബലാത്സംഗം നടന്നിട്ടില്ല എന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.

ബലാത്സംഗക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു നിരീക്ഷണം.

പ്രതി തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും അതിനാൽ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എന്നാൽ പരാതിക്കാരിയുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ആരോപണങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ഇതേസമയം, വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബലാത്സംഗക്കേസ് റദ്ദാക്കാന്‍ കര്‍ണാടക ഹൈക്കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. പരാതിക്കാരിയുടെ തുടര്‍ച്ചയായ സമ്മതം ഈ ബന്ധത്തിന് ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ പ്രതി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചത്.

logo
Metro Vaartha
www.metrovaartha.com