

സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ക്രിസ്ത്യൻ മിഷണറിമാർക്ക് വിലക്കേർപ്പെടുത്തിയതിനെതിരേ ഗ്രാമകൗൺസിലുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. ചത്തിസ്ഗഢ് പോലുള്ള ചില സംസ്ഥാനങ്ങളിലെ ഗ്രാമസഭകൾ ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങൾക്കും പ്രാർത്ഥനകൾക്കും വിലക്കേർപ്പെടുത്തി കൊണ്ട് പ്രമേയം പാസാക്കിയിരുന്നു.
ഇതിനെതിരേയാണ് ക്രൈസ്തവ സംഘടനകൾ കോടതിയെ സമീപിച്ചത്. ബിലാസ്പൂരിലെ ചത്തിസ്ഗഢ് ഹൈക്കോടതിയുടെ 2025 ഒക്ടോബറിലെ വിധിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.
ഈ കേസിൽ സുപ്രീംകോടതി വിലക്കുകളെ അംഗീകരിക്കുകയല്ല മറിച്ച് ഇടപെടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ചൂണ്ടിക്കാട്ടിയത്. എതെല്ലാം ഗ്രാമങ്ങളിലാണ് വിലക്ക് ഉള്ളതെന്നോ, ആർക്കെതിരേയാണ് നടപടി വേണ്ടതെന്നോ ഹർജിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രാദേശിക വിഷയങ്ങൾ അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെയാണ് സമീപിക്കേണ്ടതെന്നും സൂപ്രീംകോടതി പറഞ്ഞു. 2025 ജൂലായിൽ കാങ്കർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ പാസ്റ്റർമാർ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ മിഷണറിമാർക്കും മറ്റ് മതങ്ങളിൽ നിന്നും മതം മാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനം വിലക്കുന്ന ഹോർഡിങുകൾ സ്ഥാപിച്ചതാണ് കേസിന് കാരണം.