
ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം നേരിടുന്ന അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരായ അന്വേഷണം സുപ്രീം കോടതി ഉപേക്ഷിച്ചെന്നു റിപ്പോർട്ട്.
രാജ്യസഭാ സെക്രട്ടറിയേറ്റിൽ നിന്ന് ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉപേക്ഷിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 2024 ഡിസംബർ എട്ടിനായിരുന്നു ജസ്റ്റിസ് ശേഖർ കുമാർ യാദവ് വിദ്വേഷ പ്രസംഗം നടത്തിയത്.
മുസ്ലിംകൾക്കെതിരേ ജസ്റ്റിസ് യാദവ് നടത്തിയ പരാമർശങ്ങൾക്ക് പ്രതിപക്ഷ പാർട്ടികൾ നടപടി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന ജസ്റ്റിസ് യാദവിന്‍റെ പ്രസംഗം സംബന്ധിച്ച് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് റിപ്പോര്‍ട്ട് തേടി.
റിപ്പോര്‍ട്ട് ജസ്റ്റിസ് യാദവിന് എതിരായിരുന്നതിനാല്‍ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനിക്കുകയായിരുന്നു.
ജഡ്ജിമാർക്കെതിരേ നടപടി എടുക്കാനുളള അധികാരം രാജ്യസഭാ ചെയർമാനും പാർലമെന്‍റിനും മാത്രമായതിനാൽ, തുടർന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് സുപ്രീം കോടതിക്ക് കത്ത് നല്‍കുകയായിരുന്നു.
എന്നാൽ, ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരായ ആഭ്യന്തര അന്വേഷണത്തിനുളള നടപടികൾ സുപ്രീം കോടതി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പുതിയ വിവരം.