
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരമൊരു നിർദ്ദേശം കോടതിക്ക് നൽകാനാവില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ നിരീക്ഷണം. അദാനി വിവാദവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എംഎൽ ശർമ്മ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടായിരുന്നു കോടതി നിലപാട്.
അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി സമിതി സംബന്ധിച്ചുള്ള ഉത്തരവ് ഉടനുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാനുള്ള പഠനത്തിനായുള്ളതാണ് ഈ സമിതി. സമിതിയെക്കുറിച്ചുള്ള കേന്ദ്രത്തിന്‍റെ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും സുപ്രീം കോടതി അത് തള്ളിക്കളഞ്ഞിരുന്നു.