
നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച ഗവര്‍ണമാരുടെ നടപടിയിൽ തടയിട്ട് സുപ്രീംകോടതി
ഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്ന ഗവര്‍ണർമാരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണമെന്നും ബില്ലുകളിൽ ഇനി പരമാവധി മൂന്ന് മാസത്തിനുളളിൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ചയച്ചാൽ പരമാവധി ഒരു മാസത്തിനുളളിൽ തന്നെ തീരുമാനമെടുക്കണം. ഗവർണർക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും കോടതി പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഭരണഘടന അനുസരിച്ച് ഗവർണർക്ക് മൂന്ന് വ്യവസ്ഥകളാണ് സ്വീകരിക്കാൻ സാധിക്കുക. ബില്ലിന് അനുമതി നൽകുക, അനുമതി നിഷേധിക്കുക, ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക എന്നിങ്ങനെയാണ് ആ മൂന്ന് വ്യവസ്ഥകൾ.
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് ഗവർണർ ആർ.എൻ. രവി വൈകിച്ച അവസരത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. ജസ്റ്റിസ് ജെ.ബി. പർദീവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.
2020 ജനുവരി മുതൽ തമിഴ്നാട് നിയമസഭ പാസ്സാക്കിയ 10 ബില്ലുകളാണ് ഗവർണർ തീരുമാനമെടുക്കാതെ തടഞ്ഞു വച്ചിരിക്കുന്നത്.