

Supreme Court of India
ന്യൂഡൽഹി: ബിഹാർ നിയമസ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്‍റെ പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജനം തിരസ്കരിച്ച ശേഷം പ്രശസ്തിക്കായി പ്രശാന്ത് കിഷോറിന്‍റെ പാർട്ടി കോടതിയെ ഉപയോഗിക്കുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം പരിഗണിച്ച് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വനിതകൾക്ക് 10,000 രൂപ വീതം കൈമാറിയത് മാതൃക പെരുമാറ്റചട്ടത്തിന്‍റെ ലംഘനമാണെന്നായിരുന്നു പ്രശാന്ത് കിഷോറിന്‍റെ പാർട്ടിയുടെ വാദം. ഇത് ഭരണഘടന വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനവുമാണ്.
അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ആവശ്യമെങ്കിൽ മാതൃക പെരുമാറ്റചട്ടലംഘനം ചൂണ്ടിക്കാട്ടി ഹർജിക്കാർക്ക് പട്ന ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. തുടർന്ന് ജൻ സുരാജ് പാർട്ടി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജി പിൻവലിച്ചു.