
ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന വ്യാജേന വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുവെന്ന് സുപ്രീം കോടതി രജിസ്ട്രി. ഈ വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് എന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസ് ഇറക്കി.
വ്യാജ വെബ് സൈറ്റിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാർ ഹർഗുർവരിന്ദ് സിങ് ജഗ്ഗി പൊലീസിന് പരാതിയും നൽകിയിട്ടുണ്ട്.
വ്യാജ വെബ്സൈറ്റ് ജനങ്ങളിൽ നിന്ന് സ്വകാര്യ, രഹസ്യ വിവരങ്ങൾ ആരായുകയാണെന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കി. ആരും സ്വകര്യ, രഹസ്യ വിവരങ്ങൾ കൈമാറരുത്. നൽകുന്ന വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ചേക്കാമെന്നും രജിസ്ട്രി മുന്നറിയിപ്പ് നൽകി.
സുപ്രീം കോടതി വെബ് സൈറ്റിന്‍റെറെ ആധികാരിക ഉറപ്പുവരുത്താതെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും വ്യക്തമാക്കി. മാത്രമല്ല സുപ്രീംകോടതി രജിസ്ട്രി ആരുടെയും വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ആവശ്യപ്പെടാറില്ല. വ്യാജ വെബ്സൈറ്റിന്‍റെ വഞ്ചനയ്ക്ക് ഇര ആയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്വേഡുകൾ മാറ്റാൻ രജിസട്രി നിർദേശിച്ചിട്ടുണ്ട്.